എന്തായാലും ഇതിനപ്പുറമില്ല, ഞാന്‍ മരിക്കും എന്നുറപ്പിച്ച ജീവിതത്തിലെ ആ മൂന്ന് സംഭവങ്ങള്‍; ഭാവന തുറന്ന് പറയുന്നു

കുപ്പിവള പൊട്ടിച്ചിതറുന്നതുപോലുള്ള ചിരിയും സംസാരവുമായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ഭാവന. പിന്നീട് പ്രതീക്ഷിക്കാത്തത് പലതും മലയാള സിനിമയില്‍ നിന്ന് നടിയ്ക്ക് നേരിടേണ്ടതായി വന്നുവെങ്കിലും, അതിനെ എല്ലാം അതിജീവിച്ച് കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. ഇപ്പോള്‍ സെലക്ടീവായി മലയാള സിനിമകള്‍ ചെയ്യുന്ന നടി അടുത്ത ചിത്രമായ ഹണ്ടിന്റെ പ്രമോഷന്‍ തിരക്കുകളിലാണ്. ആഗസ്റ്റഅ 23 ന് സിനിമ തിയേറ്ററുകളിലെത്തും.

അതിനിടയിലാണ് ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി എന്ന ഷോയില്‍ ഭാവന അതിഥിയായി എത്തിയത്. ചിരിച്ചും, കളിച്ചും ഒരുപാട് ഓര്‍മകള്‍ ഭാവന ഷോയില്‍ പങ്കുവച്ചു. ചെറുപ്പം മുതലുള്ള ഭാവനയുടെ പല ഓര്‍മകളും അന്ന് ഭീകരമായി തോന്നിയതാണെങ്കിലും ഇന്ന് പൊട്ടിച്ചിരിക്കാന്‍ പാകത്തിനുള്ളതാണ്. അത്തരത്തില്‍ മരണത്തെ മുന്നില്‍ കണ്ട മൂന്ന് സംഭവങ്ങളെ കുറിച്ച് ഭാവന പറയുന്നുണ്ട്.

ചെറുപ്പത്തില്‍ സ്‌കൂളില്‍ പടിക്കുമ്പോള്‍ ചൂയിംഗം വിഴുങ്ങിപ്പോയതായിരുന്നു ആദ്യത്തെ സംഭവം. അന്ന് ഇന്റര്‍വെല്‍ സമയത്ത് കൂട്ടുകാരികളില്‍ ഒരാള്‍ ചൂയിംഗം നല്‍കി, അത് ചവച്ചുകൊണ്ട് ക്ലാസില്‍ കയറിയ ഭാവന, ടീച്ചററിയാതെ ചവയ്ക്കാന്‍ തുടങ്ങി. ആരാണ് ആ ശബ്ദം ഉണ്ടാക്കുന്നത് എന്ന് ടീച്ചര്‍ ചോദിച്ചപ്പോള്‍, വളരെ നിഷ്‌കളങ്കമായി, ആരാണെന്ന ഭാവത്തില്‍ ഭാവനയും പിന്‍തിരിഞ്ഞു നോക്കി. പക്ഷേ അവസാനം ചവച്ച് വച്ച് ഭാവനയോട് ആ ചൂയിംഗം വിഴുങ്ങിപ്പോയി.

ചൂയിംഗം വിഴുങ്ങിയാല്‍ മരിക്കും, അതാണ് അന്നത്തെ വിശ്വാസം. വിഴുങ്ങിപ്പോയതും ഭാവന ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. കരച്ചില്‍ എന്നു പറഞ്ഞാല്‍ ഭീകരമായ കരച്ചില്‍. ടീച്ചര്‍ കാര്യം തിരക്കി, വെള്ളമൊക്കെ കൊടുത്ത് ഒരുവിധം ഭാവനയെ സമാധാനിപ്പിച്ചു, പോയി. കുറച്ച് കഴിഞ്ഞപ്പോഴാണ് മറ്റൊരു കൂട്ടുകാരി വന്ന് പറയുന്നത്, ചൂംയിംഗം വിഴുങ്ങിപ്പോയാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാണ് മരിക്കുന്നത് എന്ന്. ഇനി ഇതിനപ്പുറമില്ല, ഞാന്‍ എന്തായാലും മരിക്കും എന്നുറപ്പിച്ച ഭാവന കൂട്ടുകാരികളോടെല്ലാം യാത്രപറഞ്ഞു. ഞാന്‍ ചൂയിംഗം വിഴുങ്ങിയാണ് മരിച്ചത് എന്ന് വീട്ടുകാരോട് പറയരുത്, പറഞ്ഞാല്‍ എന്നെ വഴക്ക് പറയും എന്നൊക്കെ പറഞ്ഞേല്‍പ്പിച്ചിരുന്നുവത്രെ. അന്ന് സ്‌കൂള്‍ വിടുന്നത് വരെയും ആ പേടിയുണ്ടായിരുന്നു. വൈകിട്ടായപ്പോള്‍, ഞാന്‍ മരിച്ചില്ല എന്നോര്‍ത്ത് സന്തോഷിച്ചു.

പിന്നെ ഒരു സംഭവം, വലുതായി നടിയൊക്കെ ആയതിന് ശേഷമുള്ളതാണ്. അമ്മയ്‌ക്കൊപ്പം നമീബിയ എന്ന സൗത്ത് ആഫ്രിക്കന്‍ സ്ഥലത്തേക്ക് പോകുകയായിരുന്നു. രാത്രിയാണ് ഫ്‌ളൈറ്റ്. ഫ്‌ളൈ ആയിക്കൊണ്ടിരിക്കെ ഫ്‌ളൈറ്റ് ഭയങ്കരമായി ആടിയുലയാന്‍ തുടങ്ങി. അപ്പോഴേക്കും അനൗണ്‍സ്‌മെന്റ് വന്നു, ആളുകള്‍ എല്ലാം ഭീതിയിലായി, ഓരോരുത്തരും പ്രാര്‍ത്ഥിക്കാനൊക്കെ തുടങ്ങി. അപ്പോഴും എന്തായാലും ഇത് തകര്‍ന്ന് മരിക്കുമെന്ന് ഉറപ്പായി. താഴേക്ക് നോക്കിയപ്പോള്‍ കടലും, ഷിപ്പിന്റെ ലൈറ്റും കാണാമായിരുന്നു. താഴെ വീണാല്‍ എങ്ങനെയും ഷിപ്പിലുള്ളവര്‍ രക്ഷപ്പെടുത്തും എന്നൊക്കെയുള്ള പ്ലാനിലായിരുന്നു ഞാന്‍. പക്ഷേ അമ്മ അന്ന് സാരിയാണ് ഉടുത്തിരുന്നത്. ആ ടെന്‍ഷനില്‍ അമ്മ സാരിയുടുത്തതിന് വഴക്ക് പറയുകയാണ് ഞാന്‍ ചെയ്തത്. പക്ഷേ അന്നൊന്നും സംഭവിച്ചില്ല, ഞങ്ങള്‍ സേഫ് ആയി ലാന്റ് ചെയ്തു.

അമേരിക്കല്‍ ഒരു ഷോയ്ക്ക് പോയപ്പോള്‍ തോക്ക് ചൂണ്ടിയ സംഭവമാണ് മൂന്നാമത്തേത്. അന്നൊക്കെ വിദേശ ഷോകള്‍ക്ക് പോയാല്‍ ഒരു മാസത്തെ ഷോ ആയിരിക്കും. ഒരു രാജ്യത്തില്‍ നിന്ന് മറ്റൊരു രാജ്യത്തിലേക്കുള്ള യാത്രയും, ലേറ്റ് നൈറ്റ് ഷോയുമൊക്കെയായി മൊത്തം കിളിപോയ അവസ്ഥയായിരിക്കും. അങ്ങനെ ഒരു ഷോയില്‍, നേരം ഒരുപാട് വൈകിയപ്പോള്‍ ആണ് ഭക്ഷണം കഴിക്കാനും ഞങ്ങള്‍ ഒരു മാളിലോ മറ്റോ വണ്ടി നിര്‍ത്തിയത്. ഞങ്ങള്‍ വാഷ് റൂമിലേക്ക് കയറിയപ്പോള്‍, ലേഡീസ് വാഷ് റൂമില്‍ ഒരു പുരുഷന്‍ നില്‍ക്കുന്നു. കൂടെയുള്ള ഏതോ ഒരാര്‍ട്ടിസ്റ്റ്, എന്താ ഇവിടെ പുറത്തേക്കിറങ്ങൂ എന്ന് പറഞ്ഞ് ബഹളം വച്ച്. അത് കേട്ട ഇയാള്‍ തോക്ക് എടുക്കുന്നത് പോലെ ആക്ഷന്‍ കാണിച്ചു. അത് കണ്ടതും ഞാനും റിമിയും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഈ വെടി കൊണ്ട് ഇവിടെ മരിക്കുമല്ലോ എന്നോര്‍ത്തായിരുന്നു ഞങ്ങളുടെ ചിരി- ഭാവന പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *