ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു‍ എന്നോട് കാണിച്ചതെന്ന് മോഹൻലാൽ! കാണണമെന്ന് പറഞ്ഞതല്ലേ! പോവാമായിരുന്നില്ലേ? ചോദ്യങ്ങളുമായി ആരാധകർ

സിനിമയിലും ടെലിവിഷനിലുമൊക്കെയായി ഒരുകാലത്ത് സജീവമായിരുന്നു ടിപി മാധവന്‍. വാര്‍ധക്യമായതോടെയായിരുന്നു അദ്ദേഹം ഗാന്ധി ഭവനിലേക്ക് എത്തിയത്. സീരിയല്‍ സംവിധായകനായ പ്രസാദായിരുന്നു അദ്ദേഹത്തെ അവിടെ എത്തിച്ചത്. അഭിനയിച്ചിരുന്ന കാലത്തെക്കുറിച്ചും, സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം വാചാലനാവാറുണ്ടായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹത്തിന് ഓര്‍മ നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ബുധനാഴ്ച രാവിലെയാണ് മരണവാര്‍ത്ത പുറത്തുവന്നത്. സിനിമാലോകത്തുള്ളവരെല്ലാം പ്രിയപ്പെട്ട മാധവേട്ടനെക്കുറിച്ച് വാചാലരായും, ആദരാഞ്ജലി അര്‍പ്പിച്ചും എത്തിയിരുന്നു.

ചില ആഗ്രഹങ്ങള്‍ ബാക്കി വെച്ചാണ് അദ്ദേഹം യാത്രയാവുന്നതെന്നായിരുന്നു സീമ ജി നായര്‍ കുറിച്ചത്. ഗാന്ധി ഭവനില്‍ പോയി അദ്ദേഹത്തെ സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മകളായിരുന്നു ടിനി ടോം പങ്കുവെച്ചത്. ഗാന്ധി ഭവനിലാണെന്ന് അറിഞ്ഞിട്ടും പോയി കണ്ടിരുന്നില്ല. അതില്‍ കുറ്റബോധം തോന്നുന്നുണ്ടെന്നായിരുന്നു ജയറാം പറഞ്ഞത്. മോഹന്‍ലാലും മാധവേട്ടനെക്കുറിച്ച് വാചാലനായിരുന്നു.

മലയാള ചലച്ചിത്രലോകത്ത്, നാല് പതിറ്റാണ്ടിലേറെയായി, അറുനൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായി തിളങ്ങി നിന്ന പ്രിയപ്പെട്ട ടി പി മാധവേട്ടൻ യാത്രയായി. പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു. ഉയരങ്ങളിൽ, സർവ്വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിൻഗാമി, അഗ്നിദേവൻ, നരസിംഹം, അയാൾ കഥയെഴുതുകയാണ്, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, നാട്ടുരാജാവ്, ട്വൻ്റി 20 അങ്ങനെ ഒട്ടനവധി സിനിമകൾ. ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്. ചലച്ചിത്ര താരസംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്ന, ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിട എന്നായിരുന്നു കുറിപ്പ്.

മോഹന്‍ലാലിനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഇടയ്ക്ക് ടിപി മാധവന്‍ പറഞ്ഞിരുന്നു. മാധ്യമങ്ങളോട് അടക്കം അദ്ദേഹം ഈ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. തന്നെ കാണാനായെത്തിയവരോടെല്ലാം ഇടക്കാലത്ത് അദദ്ദേഹം പറഞ്ഞിരുന്നത് ഇക്കാര്യമായിരുന്നു. പ്രിയപ്പെട്ടവരെല്ലാം ഈ ആഗ്രഹം സഫലീകരിക്കാനായി ശ്രമിച്ചിരുന്നു. എന്തൊക്കെയോ കാരണങ്ങളാല് അത് നടക്കാതെ വരികയായിരുന്നു. ഗണേഷ് കുമാര്‍ കാണാനെത്തിയപ്പോഴും അദ്ദേഹം അന്വേഷിച്ചത് മോഹന്‍ലാലിനെയായിരുന്നു. മോഹന്‍ലാല്‍ സ്ഥലത്തില്ല, ലണ്ടനിലാണ്, അദ്ദേഹത്തോട് ഇങ്ങോട്ട് വരാന്‍ പറയാം എന്നായിരുന്നു ഗണേഷ് കുമാര്‍ മറുപടി നല്‍കിയത്. എന്നാല്‍ ആ ആഗ്രഹം സഫലീകരിക്കാതെയാണ് ടിപി വിടവാങ്ങിയത്. നിങ്ങളെ ഒന്ന് കാണണമെന്ന് പറഞ്ഞതല്ലേ, പോവാമായിരുന്നില്ലേ എന്നാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ വരുന്ന ചോദ്യങ്ങള്‍.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *