ദേവികയെ കഴുത്തറുത്ത് കൊന്ന സതീഷ് മറ്റൊരു പെൺകുട്ടിയുടെ മരണത്തിനും ഉത്തരവാദി, അന്ന് തൂങ്ങിമരിച്ചത് 22കാരിയായ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി: വെളിപ്പെടുത്തലുമായി അന്ന് മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധു

കാസർഗോഡ് മേക്കപ്പ് ആര്‍ടിസ്റ്റായ യുവതിയെ കാമുകന്‍ ലോഡ്ജ് മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചതിനു പിന്നാലെ പ്രതിയായ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സതീഷ് നേരത്തെ മറ്റൊരു പെൺകുട്ടിയുടെ മരണത്തിലും ഉത്തരവാദിയായിരുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്. 2016 ല്‍ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 22 കാരിയായ കംപ്യൂടര്‍ സയന്‍സ് വിദ്യാര്‍ഥിനിയുടെ മരണത്തിന് ഉത്തരവാദി സതീഷ് ആയിരുന്നു എന്ന് മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധു കാസർഗോഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രാദേശിക ന്യൂസ് വെബ്സെെറ്റിനോട് വെളിപ്പെടുത്തി. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവിക (34) യെ കൊലപ്പെടുത്തിയ കേസിൽ സതീഷ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. 2016ൽ കാസര്‍ഗോഡുള്ള ഒരു ബാറില്‍ ബില്ലിംഗ് സെക്ഷനിൽ ജോലി ചെയ്തു വരവേയാണ് മറ്റൊരു പെൺകുട്ടിയുടെ മരണത്തിൻ്റെ പേരിൽ സതീഷ് ആരോപണവിധേയനാകുന്നത്. സതീഷ് പ്രേമിച്ച് വഞ്ചിച്ചതിൻ്റെ പേരില്‍ പെണ്‍കുട്ടി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ബന്ധു പറയുന്നത്. അന്ന് മരണത്തിന് ഉത്തരവാദി സതീഷ് ആണെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പറയപ്പെടുന്നു. മരണത്തിൽ സതീഷിനെ ചോദ്യം ചെയ്യാൻ വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യക്തമായ തെളിവില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു എന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. അന്ന് സതീഷിനെ കേസില്‍ നിന്നും രക്ഷപ്പെടുത്തിയത് അയാള്‍ ജോലി ചെയ്തു വന്നിരുന്ന ബാറിൻ്റെ ഉടമയായിരുന്നു എന്നും മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധു ആരോപിക്കുന്നു. അന്ന് യുവാവിൻ്റെ ഫോണുകളടക്കം പൊലീസ് പരിശോധിച്ചിരുന്നു. സംശയകരമായ ഒന്നും ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കേസിൻ്റെ പിന്നാലെ പോകാതിരുന്നതെന്നും ബന്ധു മാധ്യമത്തോട് വ്യക്തമാക്കി.

അതിനുശേഷമായിരുന്നു സതീഷിൻ്റെ വിവാഹം. ഈ വിവരങ്ങൾ വിവാഹം കഴിച്ച പെണ്‍കുട്ടിയോട് പറഞ്ഞിരുന്നുവെന്നും മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധു പറയുന്നു. എന്നാൽ തങ്ങള്‍ പറയുന്നത് കേള്‍ക്കാതെയാണ് യുവാവിനെ വിവാഹം കഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് യുവതികളുടെ ജീവിതമാണ് ഇയാള്‍ ഇല്ലാതാക്കിയതെന്നും മരിച്ച പെൺകുട്ടിയുടെ ബന്ധു ചൂണ്ടിക്കാട്ടുന്നു. അതേസമയം ദേവികയുടെ കൊലയ്ക്ക് കാരണമായി പറഞ്ഞ കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. തൻ്റെ ഭാര്യയെ ഒഴിവാക്കി തനിക്കൊപ്പം താമസിക്കണമെന്ന് ദേവിക പറഞ്ഞതിനാലാണ് കഴുത്തറുത്ത് കൊന്നതെന്നാണ് കൊലയ്ക്ക് ശേഷം പൊലീസില്‍ കീഴടങ്ങിയ സതീഷ് മൊഴി നല്‍കിയിരുന്നു. എന്നാൽ പൊലീസ് ഇത് വിശ്വസിക്കുന്നില്ലെന്നും കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ കൊലയ്ക്കു പിന്നിലുള്ള കാരങ്ങളെകുറിച്ച് വ്യക്തമാകുകയുള്ളുവെന്നുമാണ് പൊലീസ് പറയുന്നത്. പ്രവാസിയുടെ ഭാര്യയായ ദേവികയ്ക്ക് രണ്ട് മക്കളുണ്ട്. സതീഷും വിവാഹിതനാണ്. അയാൾക്ക് ഒരു കുട്ടിയുമുണ്ട്. ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ സതീഷിനെ ദേവിക നിരന്തരം നിർബന്ധിച്ചിരുന്നു എന്നാണ് വിവരം. ഇതോടെ സതീഷ് മാനസിക സംഘർഷത്തിലായി. തുടർന്നാണ് ഇയാൾ കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നാണ് വിവരം. ഈ ബന്ധത്തെച്ചൊല്ലി സതീഷിൻ്റെ വീട്ടിൽ പ്രശ്നങ്ങൾ നടന്നുവരികയായിരുന്നു. അതുകൊണ്ടുതന്നെ ഇയാൾ കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണ് കഴിഞ്ഞു വന്നിരുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം യുവതിയെ സതീഷ് ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഭാവി കാര്യങ്ങൾ തീരുമാനിക്കാം എന്നു പറഞ്ഞാണ് യുവതിയെ ഇയാൾ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത്. ഇയാൾ തന്നെയണ് യുവതിയെ പോയി ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ഹോട്ടലിലെ 306-ാം മുറിയിലേയ്ക്ക് ദേവികയെ കൊണ്ടുവന്ന ശേഷം സംസാരിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് വിവരം. ചൊവ്വാഴ്ച രാവിലെ സതീഷ് പുറത്തേക്കുപോയിരുന്നതായി ലോഡ്ജ് ജീവനക്കാർ വ്യക്തമാക്കി. 11 മണിയോടെ ഇയാൾ ദേവികയുമായി തിരിച്ചെത്തുകയായിരുന്നു. ഭാര്യയാണെന്നാണ് ലോഡ്ജ് ജീവനക്കാരോട് പറഞ്ഞത്. ഉച്ചയ്ക്ക് 2.45-ഓടെ സതീഷ് ഭാസ്റ്റർ ഇറങ്ങിപ്പോകുന്നത് കണ്ടതായി ലോഡ്ജ് ജീവനക്കാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സതീഷ് നേരേ പോയത് പൊലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. ഇൻസ്പെക്ടറും സംഘവുമെത്തിയപ്പോഴാണ് കൊല നടന്ന കാര്യം ലോഡിലുള്ളവരും സമീപത്തെ ഹോട്ടലിലുള്ളവരുമെല്ലാം അറിയുന്നത്. കൊല നടത്തിയ മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷമാണ് പ്രതി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രതിയായ സതീഷ് കാഞ്ഞങ്ങാട് സെക്യൂരിറ്റി സർവീസ് സ്ഥാപനം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. അതുവഴിയുള്ള പരിചയമാണ് ദേവികയുമായി പ്രതി പ്രണയത്തിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *