കല്യാണം കഴിച്ചതും മകളുണ്ടായതുമൊക്കെ അപ്രതീക്ഷിതമായിട്ടാണ്! ബോഡി ഷെയിമിങ്ങിനെ കുറിച്ച് പക്രു പറഞ്ഞതിങ്ങനെ

മലയാള സിനിമയിലെ നടനും സംവിധായകനും നിര്‍മാതാവുമൊക്കെയാണ് ഗിന്നസ് പക്രു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടന്‍ സംവിധാനത്തിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. പൊക്കമില്ലായ്മയില്‍ നിന്നും ഉയരങ്ങള്‍ കീഴടക്കിയ താരത്തിന്റെ കുടുംബവിശേഷങ്ങളും ശ്രദ്ധേയമാണ്.

മാസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ രണ്ടാമതും ഒരു അച്ഛനാവുന്നത്. അങ്ങനെ രണ്ട് പെണ്‍മക്കളുടെ കൂടെ സന്തുഷ്ടമായൊരു കുടുംബജീവിതം നയിക്കുകയാണ് താരം. തന്റെ ജീവിതത്തില്‍ കുടുംബവും കുട്ടികളുമൊക്കെ ഉണ്ടാവുന്നത് അപ്രതീക്ഷിതമായിട്ടാണെന്നാണ് മുന്‍പൊരിക്കല്‍ നടന്‍ പറഞ്ഞത്.

മാത്രമല്ല ചെറിയ പ്രായം മുതല്‍ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ചും അതില്‍ നിന്നും മറികടന്നത് എങ്ങനെയാണെന്നും പക്രു വെളിപ്പെടുത്തുന്നു. കൗമുദി മൂവീസിന് നല്‍കിയൊരു അഭിമുഖത്തിലൂടെയായിരുന്നു താരം മനസ് തുറന്നത്.

‘എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളതെല്ലാം അപ്രതീക്ഷിതമായിട്ടുള്ള കാര്യങ്ങളാണ്. കല്യാണം കഴിച്ചതും മകളുണ്ടായതും സംവിധാനവും നിര്‍മാണവുമൊക്കെ പ്രതീക്ഷിക്കാതെ നടന്നതാണ്. മാത്രമല്ല ഒരു റിയാലിറ്റി ഷോ യുടെ വിധികര്‍ത്താവായിട്ടും താന്‍ പോയിട്ടുണ്ടെന്ന്’, പക്രു പറയുന്നു. ‘നമ്മള്‍ ഉണ്ടാക്കിയ അസോസിയേഷനിലൂടെ ഒരുപാട് പേര്‍ക്ക് ഉപകാരങ്ങളുണ്ടാവുന്നു. കളി കാര്യമായി എന്ന് പറയുന്നത് പോലെ നമ്മള്‍ ചെറുതായി ചെയ്ത് തുടങ്ങിയ പല കാര്യങ്ങളും വലിയ രീതിയിലേക്കാണ് മാറിയതെന്ന്’, പറഞ്ഞ നടന്‍ ബോഡി ഷെയിമിങ്ങിനെ പറ്റിയും സംസാരിച്ചിരുന്നു. ‘ഓസ്‌ട്രേലിയയില്‍ നിന്നും ഒരു കുട്ടി എന്നെ വിളിച്ചിരുന്നു. കരഞ്ഞോണ്ടാണ് എന്നെ വിളിക്കുന്നത്. അവന്‍ പറഞ്ഞത് പോലെയുള്ളത് കുട്ടിക്കാലത്ത് എനിക്കും സംഭവിച്ചിരുന്നു. ഇതേ പറ്റി ഞാനും ഫേസ്ബുക്കില്‍ അനുഭവം പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് കളിയാക്കലുകളിലൂടെ കടന്ന് വന്നിട്ടുള്ള ആളാണ് ഞാന്‍.

നമ്മളെന്താണെന്ന് മനസിലാക്കി കഴിഞ്ഞിട്ട് നടക്കുമ്പോള്‍ ഞാന്‍ വിചാരിക്കുന്നത് പോലെയല്ല മറ്റുള്ളവര്‍ നമ്മളെ കുറിച്ച് ചിന്തിക്കുകയെന്ന ബോധ്യം വന്നു. മറ്റുള്ളവര്‍ അവരുടെ കാഴ്ചപ്പാടില്‍ നമ്മളെ കാണുന്നു, അത്രയേ ഉള്ളു കാര്യം. ആളുകള്‍ നമ്മളെ കണ്ട് ചിരിച്ചാലൊന്നും കുഴപ്പമില്ലാതെയായി.

എന്നാല്‍ ആരും നമ്മളെ മൈന്‍ഡ് പോലും ചെയ്യാതെ വന്നാലും വിഷമം ആണ്. ഒരിക്കല്‍ യുഎസില്‍ പോയപ്പോള്‍ അവിടെയുള്ള ആരും എന്നെ നോക്കുന്ന് പോലുമില്ല. കുട്ടികള്‍ പോലും എന്നെ കണ്ടിട്ട് ഓടി വരുന്നില്ല. അവിടെയൊക്കെ ഇത് സാധാരണ പോലെയാണ്. ഇവിടെ വൈവിധ്യങ്ങളുടെ ലോകമാണ്. ഇവിടെ പല തരത്തിലാണ് നമ്മുടെ മാനസികാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. അതൊക്കെ പണ്ടാണെന്ന് പറയാം. ഇന്ന് കുട്ടികളും മാറി.

ഇന്ന് ഉയരം കുറവുള്ള ആളെ കണ്ടിട്ട് കുട്ടികള്‍ ചിരിക്കുന്നത് കണ്ടാല്‍ മാതാപിതാക്കള്‍ അവരോട് ദേഷ്യപ്പെടും. മറ്റൊരാളുടെ ശാരീരിക പരിമിതി കണ്ട് ചിരിച്ച് ആസ്വദിക്കാനുള്ളതല്ല. അവരെ സപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന അവസ്ഥയിലേക്ക് സമൂഹം മുഴുവനും മാറി. കാരണം എല്ലാവരുടെയും കുടുംബത്തിലൊക്കെ ഇതുപോലെയുള്ള ആരെങ്കിലുമൊക്കെ ഉണ്ടായിരിക്കും. ഒരു കാലഘട്ടത്തില്‍ ഞാന്‍ എന്നെ തന്നെ കളിയാക്കി കൊണ്ടാണ് സ്‌കിറ്റുകള്‍ ചെയ്തിട്ടുള്ളത്. എന്റെ കൂടെയുള്ള മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ എന്റെ ശരീരത്തെ കുറിച്ച് പറഞ്ഞ് കളിയാക്കുമ്പോള്‍ ആളുകള്‍ ചിരിക്കുമായിരുന്നു. അതിന് ഞാന്‍ തിരിച്ച് കൗണ്ടര്‍ അടിക്കുമ്പോഴാണ് ആളുകള്‍ അത് ആസ്വദിക്കാറുള്ളതെന്നും’, താരം പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *