വീട് തട്ടിയെടുത്തത് സുഹൃത്ത്! മറ്റൊരു സുഹൃത്ത് കാരണം അമേരിക്കയില്‍ പോവാന്‍ പറ്റില്ലെന്നും മധു ബാലകൃഷ്ണന്‍

മലയാള സംഗീതലോകത്ത് ശബ്ദം കൊണ്ട് വിസ്മയം കാണിക്കാന്‍ സാധിക്കുന്ന ഗായകരില്‍ ഒരാളാണ് മധു ബാലകൃഷ്ണന്‍. നിരവധി പാട്ടുകള്‍ പാടി വിജയിപ്പിച്ചിട്ടുണ്ടെങ്കിലും അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടോന്ന് ചോദിച്ചാല്‍ സംശയമാണ്. അതേ സമയം വളരെ ലാളിത്യത്തോട് കൂടി ജീവിക്കുന്ന താരം കൂടിയാണ് അദ്ദേഹം.

1999 മുതല്‍ സംഗീത ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന മധു ഇതിനകം നിരവധി സൂപ്പര്‍ഹിറ്റുകള്‍ പാടി കഴിഞ്ഞു. ഏറ്റവുമൊടുവില്‍ ഹിന്ദി ചിത്രം ആനിമല്‍ എന്ന സിനിമയിലെ പാട്ട് മലയാളത്തില്‍ പാടിയത് മധുവായിരുന്നു. അതേ സമയം തന്റെ ജീവിതത്തില്‍ നടന്ന ചില രസകരമായ സംഭവങ്ങളെ പറ്റി താരം സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

സംഗീത മേഖലയില്‍ നിന്നും ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മധുവിന്റെ മറുപടിയിങ്ങനെയാണ്. ‘അങ്ങനെ പ്രത്യക്ഷത്തില്‍ ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കും അറിയില്ല. പരോക്ഷത്തില്‍ അങ്ങനെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് നേരിട്ട് ഒരു അനുഭവം ഉണ്ടായിട്ടില്ല.. അങ്ങനെ ഉണ്ടെന്ന് പലരും പറഞ്ഞു കേട്ടിരുന്നു. പാടാന്‍ വിളിച്ചിട്ടും പിന്നീട് പല പാട്ടുകള്‍ നഷ്ടപ്പെട്ടിട്ടുള്ള അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. ഏതൊക്കെ പാട്ടുകള്‍ ആണെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല.’

ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ ബോര്‍ഡിങ് പാസ് എടുത്തു നിന്നപ്പോള്‍ ആണ് അറിയുന്നത് ആ അവസരം പോയെന്ന്. അങ്ങനെ തിരിച്ചു വരേണ്ടി വന്ന ആള്‍ കൂടിയാണ് ഞാനെന്ന് മധു പറയുന്നു. അതേ സമയം താന്‍ സിനിമയില്‍ ആദ്യമായി ട്രാക്ക് പാടിയതിനെക്കുറിച്ചും പാട്ട് പാടിയിട്ട് പ്രതിഫലം കിട്ടാത്തതിനെ പറ്റിയുമൊക്കെ ഗായകന്‍ അഭിമുഖത്തില്‍തുറന്ന് സംസാരിച്ചിരിക്കുകയാണ്. ‘പാടിയ പാട്ടിന് പ്രതിഫലം കിട്ടാതിരുന്ന സംഭവങ്ങള്‍ എന്റെ ജീവിതത്തില്‍ ഏറെ ഉണ്ടായിട്ടുണ്ട്. ചിലര്‍ അവരുടെ അവസ്ഥകള്‍ പറയുമ്പോള്‍ പൈസ വാങ്ങാതെ ഞാന്‍ പാടി കൊടുത്തിട്ടുമുണ്ട്. ഇന്ത്യക്ക് പുറത്തുള്ള ചില പരിപാടികള്‍ക്ക് പങ്കെടുത്തതിന്റെയടക്കം പൈസ കിട്ടാതിരുന്ന അവസ്ഥകളും എനിക്ക് ഉണ്ടായിട്ടുണ്ട്. എന്ന് കരുതി ദേഷ്യം വരുന്ന ആളല്ല ഞാനെന്നാണ് മധു പറയുന്നത്. പക്ഷെ ദേഷ്യം വന്നാല്‍ നല്ലത് പോലെ വരികയും കുറച്ചു സമയം കൊണ്ട് അത് മാറുകയും ചെയ്യുന്ന പ്രകൃതമാണ് എനിക്ക്.

എല്ലാവരെയും കണ്ണുമടച്ചു വിശ്വസിക്കുന്ന പ്രകൃതം ആയത് കൊണ്ട് അത്യാവശ്യം നല്ല പണികളും ജീവിതത്തില്‍ വന്നിട്ടുണ്ടെന്ന് ഗായകന്‍ പറയുന്നു. ഇതിനിടയില്‍ മദ്രാസിലെ വീട് തിരികെ കിട്ടിയോ എന്ന അവതാരകന്റെ ചോദ്യത്തിന് അതിനെ പറ്റിയും താരം വ്യക്തമാക്കി. മദ്രാസില്‍ ഉണ്ടായിരുന്ന വീട് സൗഹൃദം സ്ഥാപിച്ചു കൂടെ കൂടിയ വ്യക്തി അടിച്ചുമാറ്റിയതിനെ പറ്റി ഗായകന്‍ മുന്‍പും പറഞ്ഞിരുന്നു. ആ വീട് തിരിച്ചു കിട്ടിയോ എന്ന് ചോദിച്ചാല്‍ അത് നടന്‍ കരുണാസ് വാങ്ങി. ഡോക്യൂമെന്റസ് ഒക്കെ എന്റെ അടുത്ത് തന്നെയാണ്. എന്നാല്‍ മാസത്തിലെ അടവ് ഒക്കെ അടക്കുന്നത് അദ്ദേഹമാണ്. അദ്ദേഹം വാങ്ങിക്കാമെന്ന് ഏറ്റതുകൊണ്ടാണ് ഗുണ്ടകളില്‍ നിന്നും ആ വീട് തിരിച്ചുകിട്ടിയതെന്നും താരം പറയുന്നു.

മാത്രമല്ല അമേരിക്കയില്‍ ഇതുവരെയും തനിക്ക് പോകാന്‍ ആയിട്ടില്ലെന്നും അതും എനിക്ക് കിട്ടിയ പണികളില്‍ ഒന്നാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ വിശ്വസിച്ചവര്‍ തന്ന പണിയാണത്. ഇഷ്ടം പോലെ പരിപാടികള്‍ക്ക് എന്നെ അങ്ങോട്ട് വിളിക്കാറുണ്ട്. പക്ഷെ വിസക്ക് ശ്രമിച്ചാല്‍ കിട്ടില്ല. ഞാന്‍ വിശ്വസിച്ചു കൂടെ നിര്‍ത്തിയ ഒരാള്‍ എനിക്ക് തന്ന നല്ല പണിയാണ് അത്. ഒരു തരം മനുഷ്യക്കടത്ത് ആയിരുന്നു അത്. അമേരിക്ക ഒഴികെ ബാക്കി എല്ലാ രാജ്യങ്ങളിലും പോയിട്ടുണ്ട്. ജീവിതത്തില്‍ കിട്ടിയിട്ടുള്ള ഏറ്റവും വലിയ പണികള്‍ ഇത് രണ്ടുമാണെന്നാണ്’, മധു ബാലകൃഷ്ണന്‍ പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *