സിനിമ ഒരു മാഫിയാ സംഘമാണ്; എനിക്കൊരു അപകടം പറ്റി; ഇനി വരുന്നവർ ശ്രദ്ധിച്ച് നിൽക്കണം’: 92-ൽ നടി ഉഷ നടത്തിയ തുറന്നുപറച്ചിൽ വീഡിയോ ചർച്ചയാകുന്നു

സിനിമ ഒരു മാഫിയാ സംഘമാണ്; എനിക്കൊരു അപകടം പറ്റി; ഇനി വരുന്നവർ ശ്രദ്ധിച്ച് നിൽക്കണം’: 92-ൽ നടി ഉഷ നടത്തിയ തുറന്നുപറച്ചിൽ വീഡിയോ ചർച്ചയാകുന്നു.പതിറ്റാണ്ടുകൾക്കു മുമ്പിൽ മലയാള സിനിമയിൽ ഉയർന്ന പ്രതിഷേധ ശബ്ദത്തിന്റെ വീഡിയോ റെക്കോർഡ് പുറത്ത്. നടി ഉഷ 1992ൽ നടത്തിയ തുറന്നു പറച്ചിലിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് ഉഷ വിശദമായി പറയുന്നു.

കൊച്ചി: സിനിമയില്‍ തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുന്ന നടി ഉഷയുടെ 1992ലെ വീഡിയോ ചർച്ചയാകുന്നു. സിനിമയിൽ തനിക്ക് നല്ല അനുഭവങ്ങളല്ല ഉണ്ടായിട്ടുള്ളതെന്ന് ഉഷ മാധ്യമപ്രവർത്തകനായ എവിഎം ഉണ്ണിക്ക് 92ൽ നൽകിയ അഭിമുഖത്തിൽ പറയുന്നു. എവിഎം ഉണ്ണി ആർക്കൈവ്സില്‍ ഈ അഭിമുഖത്തിന്റെ മുഴുവൻ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ഇനി വരാൻ പോകുന്ന കുട്ടികളോടും ഇപ്പോൾ രംഗത്തുള്ള അപകടങ്ങളൊന്നും പറ്റാത്ത കുട്ടികളോടും എനിക്ക് പറയാനുള്ളത് സിനിമയിൽ ഉള്ള ആൾക്കാരെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല എന്നാണ്. ഇതൊരു മാഫിയാ സംഘം ആണെന്ന് പറയാം. ഞാൻ പെട്ടുപോയി. അതുകൊണ്ട് പറയുന്നതാണ്. എന്റെ അനുഭവം വെച്ച് പറയുന്നതാണ്. ഒരപകടം പറ്റി എനിക്ക്. അതിന്റെ അനുഭവത്തിൽ പറയുകയാണ്,” ഉഷ വിശദീകരിച്ചു.

വളരെ താമസിച്ചാണ് തനിക്ക് ചതി മനസ്സിലായതെന്ന് ഉഷ പറഞ്ഞു. തനിക്ക് ഒരു അപകടം പറ്റിയതാണ്. താൻ ചതിക്കപ്പെട്ടിരിക്കുകയാണ് എന്ന് വളരെ താമസിച്ചാണ് മനസ്സിലായത്. വിവാഹവുമായി ബന്ധപ്പെട്ട വിഷയമാണ് ഉഷ വിശദീകരിച്ചത്.

ഇപ്പോൾ ഫീൽഡിൽ ഉള്ള കുട്ടികളും ഇനി വരാൻ പോകുന്ന കുട്ടികളും വളരെ സൂക്ഷിച്ച് വേണം ഈ നിൽക്കാൻ എന്നാണ് തനിക്ക് പറയാനുള്ളതെന്നും ഉഷ അഭിമുഖത്തിൽ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ പഴയ വീഡിയോ ചർച്ചയാകുന്നത്. ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് നടി ഉഷ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്ത് അന്വേഷണം നേരിടണമെന്ന് ഉഷ പറഞ്ഞു. പരാതി കൊടുക്കാൻ തയ്യാറായി വേണം നടിമാർ മുമ്പോട്ട് വരാനെന്ന് ഉഷ പറഞ്ഞു. ഇല്ലെങ്കിൽ അതെല്ലാം തേഞ്ഞു മാഞ്ഞ് പോകും. മുൻ അനുഭവങ്ങളെല്ലാം അങ്ങനെയല്ലേ എന്നും അവർ ചോദിച്ചു. സിനിമാ മേഖല മോശമാണെന്ന അവസ്ഥ മാറണം. സർക്കാരും സാംസ്‌കാരിക വകുപ്പും വിഷയത്തില്‍ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

താൻ പരാതിക്കാർക്കൊപ്പം നിൽക്കുമെന്നും ഉഷ പറഞ്ഞു. അവർക്ക് ധൈര്യം നൽകി മുമ്പോട്ട് കൊണ്ടുവരണം. പരാതി പറയുന്നവരെ സമൂഹമധ്യത്തിൽ അപമാനിക്കുന്ന സ്ഥിതിയാണുള്ളത്. അഭിമാനമാണ് വലുത്. അത് സംരക്ഷിക്കപ്പെടണമെന്നും ഉഷ പ്രസ്താവിച്ചു.

പരാതി ലഭിച്ചാൽ നടപടി ഉറപ്പാണെന്ന നിലപാടിലാണ് സംസ്ഥാന സർക്കാരുള്ളത്. ഹേമ കമ്മീഷന് മൊഴി കൊടുത്ത നടിമാരും, രഞ്ജിത്തിനെതിരെ പരാതി നൽകിയ നടിയും അക്കാര്യം രേഖാമൂലം പരാതിയായി നൽകുകയാണെങ്കിൽ അന്വേഷണം നടത്തുമെന്ന് സർക്കാർ നിലപാടെടുത്തിരിക്കുന്നു. അതെസമയം രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അഗ്നിശുദ്ധി വരുത്തേണ്ട ബാധ്യത രഞ്ജിത്തിനാണെന്നും ആരോപണത്തിൽ സർക്കാർ കേസെടുക്കണമെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആവശ്യപ്പെട്ടു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *