എന്നെക്കൊണ്ട് ചെയ്യാവുന്നതിന്റെ മാക്സിമം ഞാൻ ചെയ്തു; കരഞ്ഞുപോയത് അഭിമാനം കൊണ്ടാണ്; പാറുക്കുട്ടി ആശാത്തി ആയി നിഷ

മിനി സ്‌ക്രീനിന്റെ സ്വന്തം നീലു ആണ് നിഷ സാരംഗ്. കഴിഞ്ഞ ഒൻപതുവര്ഷമായി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന മുഖം, ബിഗ് സ്‌ക്രീനിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകര്യം ചെയ്ത നിഷ എന്നാൽ ഇന്ന് പാറുക്കുട്ടി ആശാത്തിയുടെ വേഷത്തിലാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. നടൻ ശങ്കർ നിർമ്മിച്ച് നവാഗതനായ സുരേഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന എഴുത്തോല എന്ന ചിത്രത്തിലെ പാറുക്കുട്ടി എന്ന കഥാപാത്രത്തെ അത്രയും ആത്മാർഥമായി നിഷ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. ജൂലൈ അഞ്ചിന് ചിത്രം തീയേറ്ററുകളിലേക്ക് എത്താൻ പോകുന്നു. തന്റെ അഭിനയ ജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ല കഥാപാത്രമാന് പാറുക്കുട്ടി എന്നാണ് സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നിഷ പറയുന്നത്.

എല്ലാം ദൈവാനുഗ്രഹം
എല്ലാം ദൈവാനുഗ്രഹം
ദൈവത്തിന്റെ അനുഗ്രഹം ആയിട്ടാണ് ഈ പാറുക്കുട്ടി എന്ന കഥാപാത്രത്തെ ഞാൻ ഏറ്റെടുക്കുന്നത്. ഇതോടെ എന്റെ ഉത്തരവാദിത്വങ്ങളും കൂടുകയാണ്. 75 വയസ്സുള്ള ആശാത്തി പാറുക്കുട്ടി ശരിക്കും വ്യത്യസ്തം ആണ്. മണ്ണിലും എഴുത്തോലയിലും എഴുതി പഠിച്ച ഒരു വിദ്യാഭ്യാസകാലം നമുക്ക് ഉണ്ടായിരിന്നു. അപ്പോൾ ഇന്നത്തെ തലമുറക്ക് അത് അറിയുമോ എന്നത് സംശയമാണ്. അത് അവർക്ക് കാണിച്ചുകൊടുക്കുകയും, അത് ഉപജീവനമാർഗ്ഗമായി ജീവിച്ച ഒരുവിഭാഗം ആളുകൾ ഉണ്ടായിരുന്നു. ആ വിഭാഗം ആളുകളെ ഓർക്കാനും, മനസിലാക്കാനും ഈ കഥാപാത്രത്തിന് സാധിക്കും എന്നാണ് വിശ്വാസം. പാറുക്കുട്ടി ആശാത്തി ശരിക്കും ജീവിച്ചിരുന്ന ആളാണ്. ഈ കഥയും അവരുടേതാണ്. അത് ചെയ്യാനായി എന്നെ വിളിച്ചതിൽ എനിക്ക് സന്തോഷം മാത്രമാണ്. മൂന്ന് പ്രായം വരുന്നുണ്ട് ഇതിൽ. നീലുവിൽ നിന്നും, മറ്റുള്ള കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രം.

വലിയ ഭാഗ്യമായി കരുതുന്നു
വലിയ ഭാഗ്യമായി കരുതുന്നു
കെപിഎസി ലളിതാമ്മയെ ഉദ്ദേശിച്ചാണ് ഈ കഥാപാത്രം വച്ചിരുന്നത് എന്നാണ് എന്നെ വിളിച്ചപ്പോൾ അവർ പറഞ്ഞത്. എന്നാൽ അപ്പോഴേക്കും അമ്മയ്ക്ക് വയ്യാതെയും ആയി. എന്നിട്ടും അവർ കാത്തിരുന്നു. എന്നാൽ അപ്പോഴേക്കും അമ്മ വിടവാങ്ങി. എന്നെ ഈ കഥാപാത്രത്തിനായി സുരേഷ് വിളിക്കുമ്പോൾ ഞാൻ ശരിക്കും ഷോക്കായി പോയി. ഇങ്ങനെ ഒരു കഥാപാത്രം ഉണ്ട്, നമ്മുടെ എവർഗ്രീൻ ഹീറോ ശങ്കർ ഏട്ടനും അദ്ദേഹത്തിന്റെ ഒരു സുഹൃത്തും കൂടി ആണ് നിർമ്മാണം എന്നൊക്കെ പറഞ്ഞു കേട്ടപ്പോൾ ഞാൻ ശരിക്കും എക്സൈറ്റഡ് ആയി. ആദ്യം കോൾ വന്നപ്പോൾ ഇനി എന്നെ തന്നെ ആണോ ഇവർ വിളിക്കുന്നത് എന്നുപോലും സംശയിച്ചു പോയി. ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമായി ഈ മേക്കോവറിനെ ഞാൻ കാണുന്നു.

​വെല്ലുവിളികൾ എന്നൊന്നും പറയാൻ ആകില്ല
​വെല്ലുവിളികൾ എന്നൊന്നും പറയാൻ ആകില്ല
വെല്ലുവിളികൾ എന്നൊന്നും പറയാൻ ആകില്ല. ശരിക്കും പറഞ്ഞാൽ ഒരു വലിയ മാറ്റം, സാധാരണ ഒരു കഥാപാത്രത്തിൽ നിന്നും ആളെ അങ്ങ് അടിമുടി മാറ്റുമ്പോൾ ഉള്ള വ്യത്യാസം. ഞാൻ എന്നിൽ നിന്നും മാറി ആശാത്തി ആയി പൂർണ്ണമായി മാറുക ആണല്ലോ. സത്യത്തിൽ ഞാൻ ലൊക്കേഷനിൽ ഒരുപാട് സൈലന്റ് ആയി പോയി എന്നുള്ളതാണ്. പൊതുവെ ഞാൻ വളരെ എനെർജെറ്റിക് ആണ്. എന്നാൽ ഞാൻ അവിടെ സൈലന്റ് ആയി. ഈ പാറുക്കുട്ടിയും അങ്ങനെ ഒരാൾ ആണ് ഒരുപാട് സൈലന്റ് ആയ എല്ലാവരെയും സ്നേഹിക്കുന്ന സഹായം ചെയ്യുന്ന ഒരാൾ ആണ്. ഞാനും അറിയാതെ അങ്ങനെ ആയിപോയി എന്ന് പറയുന്നതിൽ തെറ്റില്ല. കഥ വായിച്ചു കഴിഞ്ഞ് ഞാൻ ലൊക്കേഷനിൽ എത്തിപ്പോയപ്പോൾ ഞാൻ ആ പാറുക്കുട്ടി ആയി അങ്ങ് മാറി. നടക്കുമ്പോഴും ഇരിക്കുമ്പോഴും എല്ലാം ഞാൻ ആശാത്തി ആയി അങ്ങ് മാറി. അറിഞ്ഞുകൊണ്ടല്ല എല്ലാം ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അങ്ങനെ ആയി എന്ന് വിശ്വസിക്കുന്നു. എല്ലാം ഭംഗി ആയി ചെയ്തു. അത് എത്രത്തോളം എത്തി എന്നത് പ്രേക്ഷകർ ആണ് തീരുമാനിക്കേണ്ടത്.സത്യം പറഞ്ഞാൽ എനിക്ക് ഈ കഥാപാത്രം ചെയ്യാനുള്ള ധൈര്യം ഒന്നും ഉണ്ടായിരുന്നില്ല. അത് ഞാൻ ചെയ്‌തെങ്കിലും പ്രേക്ഷകർ തീരുമാനിക്കട്ടെ എല്ലാം .

അന്ന് ഇമോഷണൽ ആയത്
അന്ന് ഇമോഷണൽ ആയത്
മോഹൻ സിതാര സാർ ആണ് ഈ ചിത്രത്തിന്റെ മ്യൂസിക്ക് ചെയ്തത്. അദ്ദേഹം സിനിമ മുഴുവൻ കണ്ടിട്ട് ആണല്ലോ മ്യൂസിക്ക് ചെയ്യുന്നത്. അപ്പോൾ എന്റെ ക്യാരക്ടറിനെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞപ്പോൾ എനിക്ക് അഭിമാനം കൊണ്ടും സന്തോഷം കൊണ്ടും കണ്ണുകൾ നിറഞ്ഞുപോയതാണ്. അദ്ദേഹത്തെ പോലെ ഒരു വലിയ കലാകാരൻ എന്നെ ക്കുറിച്ച് ഇത്രയും വാചാലനായി സംസാരിച്ചപ്പോൾ അഭിമാനം കൊണ്ടാണ് കരഞ്ഞത്. കാരണം അദ്ദേഹം ഓരോ സിറ്റുവേഷൻസും അത്രയും ഡീപ്പ് ആയി ഉള്ളിലേക്ക് എടുത്തു എന്നതാണ് സത്യം. അദ്ദേഹത്തിന്റെ വായിൽ നിന്നും ഇങ്ങനെ ഒരു അഭിനന്ദനം കിട്ടിയപ്പോൾ വലിയ അവാർഡ് കിട്ടുന്നതിന് തുല്യമായി തോന്നി. അഭിനയിച്ച സമയത്തേക്ക് ഞാൻ ഒരു നിമിഷം പോയി, കരയാതെ ഇരിക്കാൻ ഞാൻ മാക്സിമം ഞാൻ ശ്രമിച്ചു. പക്ഷേ അദ്ദേഹം പറഞ്ഞപ്പോൾ കരഞ്ഞുപോയി. വലിയ വലിയ കലാകാരികളുമായി എന്നെ താരതമ്യം ചെയ്തപ്പോൾ എന്റെ മനസ്സ് നിറഞ്ഞു.

പ്രതീക്ഷയാണ്
പ്രതീക്ഷയാണ്
ജനങ്ങളിലേക്ക് എന്റെ പാറുക്കുട്ടി എത്തിച്ചേരണം എന്നാണ് ആഗ്രഹം. കാരണം കഴിഞ്ഞ ഒന്പതുവര്ഷമായി നീലു എന്ന കഥാപാത്രം ആണല്ലോ ആളുകളുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്നത്. ഇപ്പോൾ ഞാൻ ചെയ്ത കഥാപാത്രങ്ങൾ നോക്കുമ്പോൾ എന്റ്റെ പ്രായത്തിൽ ഉള്ള വേഷങ്ങൾ ആണ് ചെയ്തിരിക്കുന്നത്. അപ്പോൾ ഈ ഒരു പ്രായമുള്ള അമ്മ വേഷം, തീർത്തും വ്യത്യസ്തം ആണ്. പാറുക്കുട്ടി ആശാത്തിയുടെ ജീവിതത്തിൽ ഉള്ള കഷ്ടപ്പാടുകൾ, ബുദ്ധിമുട്ടുകൾ അവർ കടന്നുവന്ന ജീവിത സാഹചര്യങ്ങൾ ഒക്കെയാണ് സിനിമ. ഇനി അത് പ്രേക്ഷകർ എങ്ങനെ ഏറ്റെടുക്കും എന്നതാണ് നോക്കുന്നത്. കാരണം അത് ആളുകൾ ഏറ്റെടുക്കുമ്പോൾ ആണ് വ്യത്യസ്ത വേഷത്തിലേക്ക് എനിക്ക് ഇനിയും എത്താൻ സാധിക്കൂ- നിഷ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *