പരാതിക്കാരിയെ അറിയില്ല, കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല’; ഓടിയൊളിക്കില്ല, ആരോപണം വ്യാജമെന്ന് നിവിൻ പോളി

കൊച്ചി: തനിക്കെതിരെ ഉയർന്ന പീഡന പരാതി അടിസ്ഥാനരഹിതമെന്ന് നടൻ നിവിൻ പോളി. പരാതിക്കാരിയെ അറിയില്ല, കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും. ഓടിയൊളിക്കില്ല. തൻ്റെ ഭാഗത്ത് നൂറ് ശതമാനം ന്യായമുണ്ട്. യുവതിയുടെ പരാതിയിൽ ഒന്നരമാസം മുൻപ് ഊന്നുകൽ പോലീസ് ബന്ധപ്പെട്ടിരുന്നു. പെൺകുട്ടിയെ അറിയില്ലെന്ന മറുപടിയാണ് അന്ന് പോലീസിന് നൽകിയില്ല. നിലവിലെ അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും നിവിൻ പറഞ്ഞു.

ഓടിയൊളിക്കേണ്ട കാര്യമില്ല എന്നതിനാലാണ് ഇന്നുതന്നെ വാർത്താസമ്മേളനം വിളിച്ചത്. നിയമപരമായി പോരാടുകയും നിരപരാധിത്വം തെളിയിക്കുകയും ചെയ്യും. ഏത് അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്. ഒന്നരമാസം മുൻപ് എറണാകുളം ഊന്നുകൽ സ്റ്റേഷനിൽ നിന്ന് സിഐ വിളിച്ചിരുന്നു. അദ്ദേഹത്തോട് പരാതിയിൽ വാസ്തവം ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.

പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് സംശയിക്കുന്നു. പരാതി വായിച്ചിട്ടില്ല. ഇന്നത്തെ എഫ്ഐആറിനെക്കുറിച്ചും അറിയില്ല. നിരപരാധിത്വം തെളിയിക്കും. എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും ഇത്തരത്തിൽ ആരോപണം ഉണ്ടാകാം. അവർക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നതെന്നും നിവിൻ പോളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സത്യം തെളിയിക്കാൻ മാധ്യമങ്ങൾ ഒപ്പം നിൽക്കണം. വേണ്ടിവന്നാൽ ഇനിയും മാധ്യമങ്ങൾക്ക് മുന്നിലെത്താൻ തയാറാണ്. ആദ്യമായാണ് ഇത്തരമൊരു ആരോപണം നേരിടേണ്ടിവന്നത്. അതിനാൽ ഇത്തരം വിഷയങ്ങളിൽ സംസാരിക്കാൻ അറിയില്ല. യുവതിയുടെ പരാതിയിൽ പറയുന്ന നിർമാതാവിനെ കണ്ടിട്ടുണ്ട്. ദുബായ് മാളിൽ വെച്ചാണ് കണ്ടത്. എന്നാൽ കണ്ട തീയതി ഓർമ്മയില്ല. കേസിൽ പറയുന്ന ഒരു വ്യക്തിയെ അറിയാം. മലയാള സിനിമയിൽ ഒരുപാടുപേർക്ക് ഫണ്ട് ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഞാനും ഫണ്ട് വാങ്ങി സിനിമ ചെയ്തിട്ടുണ്ടെന്ന് നിവിൻ പോളി പറഞ്ഞു.

നിയമത്തിൻ്റെ വഴിക്ക് പോകാനാണ് തീരുമാനം. രാജ്യത്ത് ഇത്തരത്തിൽ ഒരുപാട് പരാതികൾ ഉണ്ടാകുന്നുണ്ട്. പരാതിക്കാരി ഉന്നയിക്കുന്ന കാര്യങ്ങളിൽ അന്വേഷണം നടത്തേണ്ടത് പോലീസാണ്. അവർ ആരാണെന്ന് പോലും അറിയില്ല. ഫോൺ ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്തിട്ടില്ല. പലയിടത്തും പോകുമ്പോൾ പലരും സെൽഫി എടുക്കാറുണ്ട്. ഇത്തരത്തിൽ ഫോട്ടോ എടുത്തിട്ടുണ്ടോ എന്നറിയില്ലെന്നും വാർത്താസമ്മേളനത്തിൽ നിവിൻ പോളി പറഞ്ഞു.

എറണാകുളം ഊന്നുകൽ പോലീസാണ് നിവിൻ പോളി ഉൾപ്പെടെയുള്ള ആറുപേർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. കേസിലെ അറാം പ്രതിയാണ് നിവിൻ. കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം റൂറൽ എസ്പിക്ക് ഇ മെയിൽ മുഖേനെയാണ് യുവതി പരാതി നൽകിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *