പ്രൗഢി ഒക്കെ നഷ്ടമായി – ആകെ ഉള്ളത് മണിയുടെ കുടുംബം എന്ന പേര് – മകളെ ഡോക്ടറായി കാണാൻ കൊതിച്ച മണി ..സംഭിവിച്ചത് മറ്റൊന്ന്

കുമരങ്കരിയിലെ തണുപ്പു വീശുന്ന രാത്രിയുടെ പാതിയിൽ കൊതുമ്പു വള്ളത്തിലിരുന്നു ഇന്നലെകളിലേക്ക് കണ്ണോടിച്ച് ക്ലാർനെറ്റ് വായിച്ച ലൂയി പാപ്പനെ മറക്കാനാകുമോ? അഭിനയത്തിനപ്പുറം രക്തത്തിലും സംഗീതം ഉള്ളതുകൊണ്ടാകാം കലാഭവൻ മണിയ്ക്ക് ഏറെ തന്മയത്വത്തോടെ ആമേൻ സിനിമയിലെ ലൂയി പാപ്പനെ അവതരപ്പിക്കാൻ സാധിച്ചത്. ലൂയി പാപ്പൻ്റെ സംഗീതം കുമരങ്കരിയിൽ‌ അലയടിച്ച പോലെ വിട്ടു പിരിഞ്ഞതിൻ്റെ ഏഴ് ആണ്ട് തികയുമ്പോഴും മലയാളത്തിൻ്റെ മണിനാദം മലയാളികളുടെ മനസിലും ഒട്ടും ഒളിമങ്ങാതെ നിൽക്കുകയാണ്.സിനിമാ പാട്ടുകളിൽ ചുറ്റിത്തിരിഞ്ഞ സാധാരണക്കാരുടെ ഇഷ്ടത്തെ തൻ്റെ ശീലും ശൈലിയുംകൊണ്ട് നാടൻ പാട്ടുകളിലേക്ക് പറിച്ചു നടാൻ കലാഭവൻ മണിയ്ക്കു സാധിച്ചു. വളരെ സാധാരണക്കാരനായി വളർന്ന് ഇല്ലായ്മകളോട് പോരാടിയാണ് മണി വളർന്നത്. പത്താം ക്ലാസിൽ പഠനം നിർത്തിയതിനു ശേഷം തെങ്ങു കയറ്റവും മണൽവാരലും ചാലക്കുടി ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറായും തൻ്റെ ജീവിതം മുന്നോട്ട് കൊണ്ടു പോയി. അവിടെ നിന്നുമാണ് കൊച്ചിൻ കലാഭവനിലെ മിമിക്രി ആർട്ടിസ്റ്റായും മലയാള സിനിമയിലെ കോമഡി നടനായും നായകനായും മണി മാറിയത്. അപ്പോഴും നാടൻപാട്ടിനൊപ്പം മലയാളിക്ക് പ്രിയങ്കരനായി കലാഭവൻ മണി നിലകൊണ്ടു.1990 കളുടെ പകുതിയോടെ ഒട്ടുമിക്ക മലയാളി വീടുകളിലും കാസറ്റ് പ്ലയറുകൾ അവിഭാജ്യ ഘടകമായി മാറിയിരുന്നു. സിനിമാ പാട്ടുകൾ ഇടംപിടിച്ചതിനു മുകളിൽ നാടൻ പാട്ടും തമാശകളുമായി മണിയുടെ ശബ്ദം നാട്ടിടവഴികളിലും പൊതുപരിപാടികളിലും മുഴങ്ങി. ജയറാം, ദിലീപ്, നാദിർഷാ, സലിം കുമാർ തുടങ്ങിയ സിനിമാ ലോകത്തെ പ്രഗത്ഭരൊക്കെ അന്നു കലാഭവനിൽ മണിയുടെ സഹപ്രവർത്തകരായിരുന്നു. മിമിക്രി വേദികളിലൂടെ തുടങ്ങിയ മണി ഹാസ്യ വേഷങ്ങളിലൂടെയാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്. പിന്നീട് ക്യാരക്ടർ വേഷങ്ങളിലേക്കും ചേക്കേറിയതോടെ വില്ലനായും നായകനായും തൻ്റെതായ സ്ഥാനം കണ്ടെത്തി.

ഗായകൻ എന്ന നിലയിൽ മറ്റൊരു സിനിമാ താരത്തിനും ചെലുത്താനാവാത്ത സ്വാധീനം പ്രേക്ഷകർക്കിടയിൽ കലാഭവൻ മണിയ്ക്കുണ്ടായിരുന്നു. കണ്ണിമാങ്ങാ പ്രായത്തിൽ, ഓടേണ്ടാ ഓടേണ്ടാ, വരാന്ന് പറഞ്ഞിട്ട്, വരിക്കച്ചക്കേടെ, ചാലക്കുടി ചന്തയ്ക്ക്, ഒടപ്പഴം പോലെ, പകലു മുഴുവൻ പണിയെടുത്ത് എന്നിങ്ങനെ ഒരുപിടി നാടൻപാട്ടുകൾ നമ്മൾ പോലുമറിയാതെ ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേക്ക് മണിനാദത്തിലൂടെ വ്യാപിച്ചു. കാട്ടിലെ മാനിൻ്റെ തോലുകൊണ്ടുണ്ടാക്കി, വരുത്തൻ്റൊപ്പം, കൈ കൊട്ടു പെണ്ണേ, കുട്ടനാടൻ കായലിലെ, മാലമ്മലല്ലൂയ… എന്നിങ്ങനെ ഒരുപിടി ചലച്ചിത്ര ഗാനങ്ങളും ആ നാടൻ സ്വരത്തിൽ നിന്നും കേരളക്കര ആർത്തുപാടി. നാടൻപാട്ട് എന്നുകേട്ടാൽ മലയാളി ആദ്യം ഓർക്കുന്ന പേരുകാരനായി മണി മാറുകയായിരുന്നു. നാടൻ പാട്ടുകൾ പ്രചാരത്തിലാക്കിയതിൽ മണി വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. പ്രശസ്തിയുടെ നിറുകയിലെത്തിയിട്ടും തൻ്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തു വച്ചു.
കലാഭവൻ മണി സൃഷ്ടിച്ച സ്വാധീനം ഒരു സിനിമാതാരം എന്നതിലും അപ്പുറമാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മികച്ച പ്രകടനംകൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. സുരേഷ്ഗോപി നായകനായ അക്ഷരം എന്ന ചിത്രത്തിൽ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സല്ലാപത്തിലെ ചെത്തുകാരൻ രാജപ്പൻ്റെ വേഷമാണ് മണിയെ ശ്രദ്ധേയനാക്കുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, ബെൻ ജോൺസൻ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിലൂടെ നായകനായും ശ്രദ്ധ നേടി. 2016 മാർച്ച് അഞ്ചിന് വീടിനു സമീപത്തെ അതിഥി മന്ദിരമായ പാഡിയിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ദുരൂഹതകൾ ഏറെ ബാക്കിയാക്കിയാണ് മണി കടന്ന് പോയത്. അവയുടെ ചുരുളഴിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ആരാധകരെ ഇന്നും നോവിക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *