‘നഷ്ടങ്ങളുടെ 2023’! ചിരിച്ചും ചിരിപ്പിച്ചും കൂടെയുണ്ടായിരുന്നവർ; ഈ വർഷം മലയാള സിനിമയ്ക്ക് നഷ്ടമായ നമ്മുടെ പ്രിയപ്പെട്ടവർ ഇവരൊക്കെയാണ്!

മലയാള സിനിമയെ സംബന്ധിച്ച് നഷ്ടങ്ങളുടെ ഒരു വർഷം കൂടിയായിരുന്നു 2023. ചിരിച്ചും ചിരിപ്പിച്ചും നമുക്കൊപ്പമുണ്ടായിരുന്ന നമ്മുടെ പ്രിയപ്പെട്ട നിരവധി താരങ്ങളെയാണ് ഈ വർഷം അവസാനിക്കുമ്പോൾ നമുക്ക് നഷ്ടപെട്ടിരിക്കുന്നത്. എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരുപിടി നല്ല സിനിമകൾ നമുക്ക് സമ്മാനിച്ചുകൊണ്ട് കടന്നു പോയവർ. ഇവരിൽ പലരുടെയും വേർപാട് ഉണ്ടാക്കിയ വേദനയുടെ ആഴം വളരെ വലുതായിരുന്നു. അത്തരത്തിൽ 2023 അവസാനിക്കുമ്പോൾ മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും നഷ്ടമായ നമ്മുടെ പ്രിയപ്പെട്ട താരങ്ങൾ ഇവരൊക്കെയാണ്.ഏറെ ജനപ്രീതി നേടിയ ‘കാക്ക’ എന്ന ഷോർട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവൻ അന്തരിച്ചത് ഇക്കഴിഞ്ഞ ഡിസംബർ 8 ആം തീയതി ആണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഷാർജയിൽ ജോലി ചെയ്തു വരികയായിരുന്ന ലക്ഷ്മികയുടെ മരണം അവിടെ വച്ച് ആയിരുന്നു. ഷോർട് ഫിലിമിൽ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മികയുടെ മരണം തീർത്തും വേദനാജനകമായിരുന്നു. യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക, ചെറിയ വേഷങ്ങൾ ചെയ്ത് കയ്യടി നേടിയിരുന്നു.

ഇന്നസെന്റ്
ഇന്നസെന്റ്
മലയാള സിനിമയുടെ പ്രീയപ്പെട്ട ഇന്നച്ചൻ വിടവാങ്ങിയത് ഈ കഴിഞ്ഞ മാർച്ച് 26 ആം തീയതി ആയിരുന്നു. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം മരണത്തിനു രണ്ടാഴ്ച മുൻപായിരുന്നു ഇന്നസെൻ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1972 ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. തുടർന്നു അഞ്ചൂറിലധികം ചിതങ്ങളുടെ ഭാഗമായ ഇന്നസെന്റ് മലയാള സിനിമയുടെ ചിരിയുടെ മുഖമായിരുന്നു.

സിദ്ദിഖ്
സിദ്ദിഖ്
ഒരു കാലത്ത് പരാജയങ്ങള്‍ അറിയതെ ഹിറ്റുകള്‍ മാത്രം സൃഷ്ടിച്ച സംവിധായകനായിരുന്നു സിദ്ദിഖ്. സിദ്ദിഖിന്റെ മരണം സിനിമാ പ്രേമികൾക്ക് ഒരു നികത്താനാവാത്ത നഷ്ടം തന്നെയാണ്. ചലച്ചിത്ര പ്രേമികൾക്കായി ചിരിമേളമൊരുക്കിയ പ്രിയ സംവിധായകൻ സിദ്ദിഖ് വിടവാങ്ങിയത് ഈ കഴിഞ്ഞ ഓഗസ്റ്റ് എട്ടാം തീയതിയാണ്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. 68 ആം വയസിലാണ് ചിരിച്ചും ചിരിപ്പിച്ചും ഒരുപാട് ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് സിദ്ധിഖ് വിടവാങ്ങിയത്.

കുണ്ടറ ജോണി
കുണ്ടറ ജോണി
മലയാള സിനിമയിലെ കരുത്തുറ്റ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടൻ കുണ്ടറ ജോണിയെയും നമുക്ക് നഷ്ടമായത് ഈ 2023 ൽ തന്നെ ആയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 17 ആം തീയതി ആയിരുന്നു അദ്ദേഹം നമ്മോട് വിടപറഞ്ഞത്. 71 വയസ് ആയിരുന്നു അദ്ദേഹത്തിന്. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്.

സുബ്ബലക്ഷ്മി
സുബ്ബലക്ഷ്മി
നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി അമ്മയുടെ വേർപാടും വേദന നിറയ്ക്കുന്ന വാർത്ത ആയിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആണ് ഈ കഴിഞ്ഞ നവംബർ 30 ആം തീയതി സുബ്ബലക്ഷ്മിയുടെ അന്ത്യം. മലയാള സിനിമകളില്‍ മുത്തശ്ശി വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സുബ്ബലക്ഷ്മി അമ്മയുടെ കല്യാണ രാമനിലെയും നന്ദനത്തിലെയും വേഷങ്ങൾ എന്നും ഓർമ്മയിൽ നിലനിൽക്കുന്നവയാണ്. പ്രായം വെറും നമ്പർ മാത്രമാണ് എന്ന് തെളിയിച്ച കലാകാരി 87 ആം വയസുവരെയും അഭിനയിച്ച ശേഷമാണ് ഈ മടക്കം.

മാമുക്കോയ
മാമുക്കോയ
കോഴിക്കോടൻ ഭാഷാ ശൈലി ‍മനോഹരമായി അവതരിപ്പിച്ചതിലൂടെ ശ്രദ്ധ നേടിയ മലയാള സിനിമയുടെ ഗഫൂർ കാ ദോസ്ത്ത് വിടപറഞ്ഞത് ഈ കഴിഞ്ഞ ഏപ്രിൽ 26 ന് ആയിരുന്നു. നാടകരംഗത്ത് നിന്നാണ് സിനിമയിലെത്തിയ മാമുക്കോയ ഹാസ്യ വേഷങ്ങളിലായിരുന്നു മലയാള സിനിമയിൽ തിളങ്ങിയിരുന്നതെങ്കിലും ക്യാരക്ടർ വേഷങ്ങളും തനിയ്ക്ക് ചെയ്യാനാകുമെന്ന് പലപ്പോഴും തെളിയിച്ച താരം കൂടി ആയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഹൃദയാഘതത്തിന് പിന്നാലെ തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന്റെ നില വഷളാവുകയും 76 ആം വയസിൽ നമ്മോട് വിടപറയുകയുമായിരുന്നു.

പൂജപ്പുര രവി
പൂജപ്പുര രവി
ഇക്കഴിഞ്ഞ ജൂൺ 18 ആം തീയതിയാണ് എണ്ണൂറോളം സിനിമകളിലും നാലായിരത്തോളം നാടകങ്ങളിലും അഭിനയിച്ച അതുല്യ പ്രതിഭ നടൻ പൂജപ്പുര രവി അന്തരിച്ചത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിലായിരുന്ന അദ്ദേഹത്തിന് ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഹാസ്യനടനായും സ്വഭാവനടനായും ദീർഘകാലം മലയാളസിനിമയിൽ അഭിനയിച്ച രവീന്ദ്രൻ നായർ എന്ന പൂജപ്പുരയുടെ സ്വന്തം രവിയേട്ടൻ 84 ആം വയസിൽ പൂജപ്പുരയോടും അഭിനയലോകത്തോടും എന്നന്നേക്കുമായി വിടപറഞ്ഞു.

വിനോദ് തോമസ്
വിനോദ് തോമസ്
സിനിമാ സീരിയൽ താരം വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഈ കഴിഞ്ഞ നവംബർ 18 ആം തീയതിയാണ്. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.പാർക്ക് ചെയ്ത കാറിനുള്ളിൽ നിന്നും ആരും പുറത്തിറങ്ങാതിരുന്നതോടെ വാഹനം പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ താരമായിരുന്നു വിനോദ് തോമസ്.

കലാഭവന്‍ ഹനീഫ്
കലാഭവന്‍ ഹനീഫ്

മിമിക്രി താരവും സിനിമാ നടനുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചത് വളരെ ഞെട്ടലുണ്ടായിക്കിയ ഒരു വാർത്ത ആയിരുന്നു. അന്‍പത്തിയെട്ട് വയസ്സായിരുന്നു അദ്ദേഹത്തിന്. ശ്വാസതടസത്തെ തുടർന്ന് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഈ കഴിഞ്ഞ നവംബർ 9 ആം തീയതി ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 150ൽ അധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ അവസാന സിനിമ മമ്മൂട്ടി നായകനായ കാതൽ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം തീയറ്ററുകളിൽ എത്തിയ കാതലിൽ ജഡ്ജിയായി ആയിരുന്നു അദ്ദേഹം അഭിനയിച്ചത്.

ഹരീഷ് പേങ്ങൻ
ഹരീഷ് പേങ്ങൻ
ചെറിയ വേഷങ്ങൾ ആണെങ്കിൽ കൂടി എന്നും മലയാള സിനിമ പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചത് ഈ കഴിഞ്ഞ മെയ് 30 ആം തീയതി ആണ്. കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം അമൃതാ ആശുപത്രീയിൽ വച്ചാണ് മരണപ്പെട്ടത്. ചെറിയ വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായി വന്നിരുന്നു. ഇതിനിടയിലാണ് 49 ആം വയസിൽ അദ്ദേഹത്തിന്റെ വിടവാങ്ങൽ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *