കാണുമ്പോഴേ ദേഷ്യം തോന്നിയ ആള്‍ക്കൊപ്പം എങ്ങനെ ഒളിച്ചോടി?വീട്ടുകാര്‍ക്ക് അപമാനമുണ്ടാക്കി പോയവളല്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് ശ്രീകുട്ടിയുടെ മറുപടി

മലയാളം മിനിസ്‌ക്രീനില്‍ ഒരിടയ്ക്ക് ഒളിച്ചോട്ട വിവാഹങ്ങളുടെ പരമ്പരയായിരുന്നു. എന്നാല്‍ അതിന്റെയെല്ലാം തുടക്കം കുറിച്ച പ്രണയ വിവാഹമായിരുന്നു നടി ശ്രീകുട്ടിയുടെയും ക്യാമറമാന്‍ മനോജ് കുമാറിന്റെയും. പതിനെട്ടാം വയസ്സില്‍ മുപ്പതുവയസ്സുകാരനൊപ്പം ഒളിച്ചോടിയ ശ്രീകുട്ടിയുടെ വാര്‍ത്തകള്‍ അന്ന് ഫേസ്ബുക്കില്‍ വൈറലായിരുന്നു. അതെങ്ങനെ സംഭവിച്ചു?

മുന്‍പ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയില്‍ വന്നപ്പോഴും, തന്റെ തന്നെ യൂട്യൂബ് വീഡിയോയിലെ ഒരു ക്യു ആന്റ് എ സെഗ്മെന്റിലും ആ പ്രണയ കഥ ശ്രീകുട്ടി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ കൂടെ ആ പഴയ കാലം വിശദീകരിച്ച് പറയുകയാണ് ശ്രീകുട്ടി.

ഞാനും ഏട്ടനും ഏറ്റവും ആദ്യം കണ്ട വര്‍ഷമോ, ഡേറ്റോ ഒന്നും എനിക്കോര്‍മയില്ല. പക്ഷെ ഒരു സീരിയലിന്റെ പയലറ്റ് ഷൂട്ട് സമയത്തായിരുന്നു അത്. അന്ന് ഞാന്‍ ഗുരുവായൂരപ്പന്‍ സീരിയലൊക്കെ കഴിഞ്ഞു നില്‍ക്കുന്ന കാലമാണ്. സെറ്റില്‍ എത്തിയപ്പോള്‍, ക്യാമറമാന്‍ വലിയ ഗൗരവക്കാരന്‍. ഗുഡ്‌മോര്‍ണിങ് പറഞ്ഞാല്‍ പോലും തിരിച്ചൊന്നും പറയില്ല. മുഖത്ത് നോക്കുകയോ ചിരിക്കുകയോ ചെയ്യാത്ത ഒരു മൂശേട്ട. എപ്പോഴും ദേഷ്യമാണ്, എന്തിനും ബഹളം വച്ചുകൊണ്ടിരിക്കുന്നു.

ഒരാഴ്ചയോളം ഷൂട്ട് ഉണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ അന്ന് ആ സീരിയല്‍ നടന്നില്ല. പിന്നീട് അക്കരെ അക്കരെ എന്ന സീരിയല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലം. വേറൊരു ക്യാമറമാന്‍ ആയിരുന്നു. ഷൂട്ടൊക്കെ ഹാപ്പിയായി പോവുമ്പോഴാണ് ക്യാമറമാന്‍ മാറിയത്. മനോജ് കുമാര്‍ ആണ് വരുന്നത് എന്ന് കേട്ടപ്പോഴോ, ‘ഇയാളും ഞാനും സെറ്റാവില്ല’ എന്ന് ബീന ചേച്ചി (ബീന ആന്റണി) പറഞ്ഞു. അന്ന് ഞങ്ങള്‍ ഈ ക്യാമറമാന്‍ എന്താ ഇങ്ങനെ എന്നൊക്കെ സംസാരിച്ചിരുന്നു. സെറ്റില്‍ മഹാ മോശം അനുഭവം.

അത് കഴിഞ്ഞ് ഓട്ടോഗ്രാഫ് സീരിയല്‍ തുടങ്ങി. അവിടെയും ആദ്യത്തെ ക്യാമറമാന്‍ മാറി പിന്നീട് വന്നത് ഇദ്ദേഹം തന്നെ. ഇയാള്‍ മഹാ മോശമാണ്, എന്തിനും ഏതിനും വഴക്ക് പറയും, ചിരിക്കുക പോലും ഇല്ല എന്നൊക്കെ ഞാന്‍ മറ്റുള്ളവരോട് പറഞ്ഞു. അവരും ആ ഇമേജിലാണ് ഏട്ടനെ സ്വീകരിച്ചത്. പക്ഷെ ഞാന്‍ അവരോട് പറഞ്ഞതിന്റെ നേരെ വിപരീതമായിട്ടാണ് ഏട്ടല്‍ എല്ലാവരോടും പെരുമാറിയത്. ദേഷ്യപ്പെടുമെങ്കിലും എല്ലാവരോടും ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഞാന്‍ ചമ്മിപ്പോയി.

ഷൂട്ട് അങ്ങനെ മുന്നോട്ട് പോയി, ദേഷ്യത്തിന് മാത്രം കുറവില്ല. അപ്പോഴാണ് സീരയിലിന്റെ സംവിധായകന്‍ പറഞ്ഞത്, ‘ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ ശ്രീകുട്ടി, നമുക്കൊരു പണി കൊടുത്താലോ’ എന്ന്. അങ്ങനെ ശ്രീകുട്ടിയ്ക്ക് മനോജിനോട് എന്തോ ഒരിതുണ്ട് എന്ന തരത്തില്‍ സെറ്റിനകത്ത് തന്നെ ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങി. തമാശയ്ക്ക് തുടങ്ങിയതാണെങ്കിലു, പിന്നീടേതോ ഒരു സ്‌റ്റേജില്‍ ഞങ്ങള്‍ക്കത് സീരിയസ് ആയി. എങ്ങനെ സംഭവിച്ചു എന്നറിയില്ല. അത് വിവരിക്കാനും എനിക്കറിയില്ല, സംഭവിച്ചു പോയതാണ്.

എന്നാലും ചിലര് പറയും, വീട്ടുകാര്‍ക്ക് അപമാനമുണ്ടാക്കി ഒളിച്ചോടി പോയവരല്ലേ നീ എന്ന്. അവരോട് ഒന്ന് പറയാനുള്ള, 12 വര്‍ഷങ്ങളായി ഞങ്ങള്‍ വിവാഹം ചെയ്ത് ജീവിക്കാന്‍ തുടങ്ങിയിട്ട്. വളരെ സന്തോഷത്തോടെ ഹാപ്പിയായിട്ടാണ് പോകുന്നത്. വീട്ടുകാരുമായി ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ല. മനോജേട്ടന്‍ ഇപ്പോഴും ഇന്‍ട്രോവേര്‍ട്ട് തന്നെയാണ്. പക്ഷെ എന്റെ അച്ഛനുമായി അന്നും ഇന്നും നല്ല കമ്പനിയാണ്. ചെറിയ ചെറിയ പൊട്ടലും ചീറ്റലുമൊക്കെയുണ്ടെങ്കിലും ഈ ജീവിതത്തില്‍ ഞങ്ങള്‍ ഹാപ്പിയാണ്- ശ്രീകുട്ടി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *