മിമിക്രി കളിച്ച് നടന്നിരുന്ന ഗോപാലകൃഷ്ണന്‍ ജനപ്രിയ നായകന്‍ ദിലീപായ കഥ; രണ്ട് വിവാഹവും, പല വിവാദങ്ങളും തളര്‍ത്താത്ത താരപദവി!

പലരെയും അനുകരിച്ച്, ചിരിപ്പിച്ച് കൈയ്യടി നേടിയ ഗോപാല കൃഷ്ണന്‍ തന്റെ ജീവിതവും തമാശയിലൂടെ ഏറെ രസകരമാക്കാന്‍ ശ്രമിച്ചിരുന്നു. ദിലീപ് എന്ന ജനപ്രിയനായി വന്നതും അങ്ങനെയാണ്. എന്നാല്‍ ഇടയ്ക്ക് എവിടെയൊക്കെയോ കുറച്ച് സീരിയസ് ആയിപ്പോയി. എന്നാലും ആ താരപദിവി ഇപ്പോഴും മറ്റാര്‍ക്കും വിട്ടുകൊടുത്തിട്ടില്ല.മിമിക്രി കളിച്ച് നടന്നിരുന്ന ഗോപാലകൃഷ്ണന്‍ ജനപ്രിയ നായകന്‍ ദിലീപായ കഥ; രണ്ട് വിവാഹവും, പല വിവാദങ്ങളും തളര്‍ത്താത്ത താരപദവി!.മെലിഞ്ഞ് എല്ലും തോലുമായി വന്ന, പലരെയും അനുകരിക്കുന്ന ആ ചെറുപ്പക്കാരന്‍ പിന്നീട് മലയാള സിനിമയെ ഒരു തകര്‍ച്ചയുടെ വക്കത്തുനിന്ന് കൈ പിടിച്ചു കയറ്റാന്‍ പാകത്തിന് വളര്‍ന്നു വരും എന്ന് ഒരിക്കലും ആരും പ്രതീക്ഷിച്ചു കാണില്ല. വിവാദങ്ങളും കേസുമൊക്കെയുണ്ട് എങ്കിലും ഇപ്പോഴും ദിലീപിന്റെ താരമൂല്യം കുറയ്ക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്. ഗോപാലകൃഷ്ണനായി മിമിക്രി ലോകത്തുകൂടെ ഇന്റസ്ട്രിയിലേക്ക് വന്ന്, പിന്നീട് മലയാള സിനിമയുടെ ജനപ്രിയ നായകനായി വളര്‍ന്നത് ഒരു വലിയ കഥയാണ്. ഇന്ന് അന്‍പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന ദിലീപിന്റെ സിനിമാ – വ്യക്തി ജീവിതത്തിലൂടെ ഒരു തിരിഞ്ഞു നോട്ടം.എറണാകുളത്തെ എടവന്‍കാട് എന്ന സ്ഥലത്ത് പത്മനാഭന്‍ പിള്ളയുടെയും സരോജത്തിന്റെയും മകനായി പിറന്ന ഗോപാലകൃഷ്ണന് ചെറുപ്പം മുതലേ കലയോടും അനുകരണത്തോടും എല്ലാം വലിയ താത്പര്യമായിരുന്നു. പഠനകാലത്ത് എല്ലാം തന്നിലെ ആ ചെറിയ കഴിവിനെ വളര്‍ത്തിയെടുക്കാന്‍ കിട്ടുന്ന ഒരവസരവും, ഒരു സ്റ്റേജും ഗോപാലകൃഷ്ണന്‍ പാഴാക്കി കളഞ്ഞില്ല. അങ്ങനെ പഠിക്കുന്ന കാലത്ത് തന്നെ സുഹൃത്ത് നാദിര്‍ഷയ്‌ക്കൊപ്പം ചേര്‍ന്ന് പെര്‍ഫോം ചെയ്യാന്‍ തുടങ്ങി.1980 കളില്‍ കലാഭവനില്‍ മിമിക്രി ചെയ്തുകൊണ്ടാണ് കരിയറിന്റെ ആദ്യത്തെ പടി എടുത്തു വയ്ക്കുന്നത്. ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റ് ഒക്കെ ആ കാലത്ത് ഹിറ്റായിരുന്നു. അതുവഴി ടെലിവിഷന്‍ ചാനലുകളില്‍ അവസരം ലഭിച്ചു. ‘കോമിക്കോള’ എന്ന ഷോ കഴിഞ്ഞതിന് ശേഷമാണ് കമലിന്റെ അസിസ്റ്റന്റ് ഡയരക്ടറായി ചേരുന്നത്. ഒപ്പമുള്ള ലാല്‍ ജോസൊക്കെ എങ്ങനെയെങ്കിലും കമലില്‍ നിന്ന് സംവിധാനം പഠിച്ച് ഒരു വലിയ സംവിധായകനാകണം എന്ന് സ്വപ്‌നം കാണുമ്പോഴും, ഗോപാലകൃഷ്ണന് താത്പര്യം അഭിനയത്തോടായിരുന്നു.

അസിസ്റ്റന്റ് ഡയരക്ടറായി പ്രവൃത്തിക്കുമ്പോള്‍ തന്നെ കമലിന്റെ എന്നോടിഷ്ടം കൂടാമോ (1992) എന്ന സിനിമയില്‍ എല്ലാം സപ്പോര്‍ട്ടിങ് റോള്‍ ചെയ്തിരുന്നു. ‘ഇയാള്‍ നല്ല ഒരു നടനാണ്’ എന്ന് പറഞ്ഞ് പല സംവിധായകരോടും ഗോപാലകൃഷ്ണന്റെ കമല്‍ തന്നെ സജസ്റ്റ് ചെയ്തിരുന്നു. ഒന്ന് രണ്ട് സിനിമകളില്‍ ചെറിയ റോളുകള്‍ ചെയ്തതിന് ശേഷം ഗോപാലകൃഷ്ണന് മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ അവസരം ലഭിച്ചു. ആ സിനിമ ഹിറ്റായി, അതിലെ കഥാപാത്രത്തിന്റെ പേര് നടന്‍ സ്വീകരിച്ചു, അങ്ങനെ ഗോപാലകൃഷ്ണന്‍ ദിലീപ് ആയി.ദിലീപില്‍ നിന്ന് ജനപ്രിയ നായകനിലേക്കുള്ള യാത്രയ്ക്ക് പിന്നെയും ഒരുപാട് ദൂരമുണ്ടായിരുന്നു. ഈ പുഴയും കടന്ന്, സല്ലാപം എന്നീ സിനിമകളാണ് ഒരു നായകന്‍ എന്ന നിലയില്‍ ദിലീപിന് കരിയര്‍ ബ്രേക്ക് നല്‍കിയത്. പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലൂടെ ഹരിശ്രീ അശോകന്‍ – ദിലീപ് കോമ്പോ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി. ഈ പറക്കും തളിക, കുബേരന്‍, സിഐഡി മൂസ, മീശ മാധവന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ദിലീപ് തന്റെ കരിയര്‍ കൂടുതല്‍ തിളക്കമുള്ളതാക്കി. കുടുംബ പ്രേക്ഷകരെയും കുട്ടികളെയും ലക്ഷ്യം വച്ചുകൊണ്ടുള്ള സിനിമകള്‍ ദിലീപിനെ കൂടുതല്‍ ജനകീയനാക്കി.കരിയറില്‍ വെല്ലുവിളികളുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ പരീക്ഷിക്കുന്നതായിരുന്നു ദിലീപിന്റെ മറ്റൊരു ഹൈലൈറ്റ്. പെണ്‍ വേഷം കെട്ടിയും, കൂന് വച്ച് പിടിപ്പിച്ചും, മുച്ചിറിയാക്കിയും ദിലീപ് തന്നെ സ്വയം പരീക്ഷിച്ചു. കുഞ്ഞിക്കൂനന്‍ എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ആ പരീക്ഷണത്തിന്റെ വിജയമാണ്. ചാന്തുപൊട്ട്, പച്ചക്കുതിര, മായാമോഹിനി, വില്ലാളി വീരന്‍ തുടങ്ങിയ സിനിമകളിലെല്ലാം പരീക്ഷണം നടത്തുമ്പോഴും ദിലീപ് മലയാള സിനിമയിലെ തന്റെ ഇരിപ്പിടം കൂടുതല്‍ ഭദ്രമാക്കുകയായിരുന്നു.മലയാള സിനിമയെ പല അവസരത്തിലും ദിലീപ് സിനിമകള്‍ തുണച്ചിട്ടുണ്ട്. മലയാള സിനിമയുടെ തിളക്കം മങ്ങിത്തുടങ്ങുന്ന ഒരു സമയത്താണ് മീശമാധവന്‍ എന്ന സിനിമയിലൂടെ ലാല്‍ ജോസും ദിലീപും ഒരു പുതുഉണര്‍വ് നല്‍കിയത്. അമ്മ എന്ന സംഘടനയ്ക്ക് വേണ്ടി ദിലീപ് ട്വന്റി 20 എന്ന സിനിമ നിര്‍മിച്ചതും വലിയ ബ്രേക്ക് ആയിരുന്നു. മലയാള സിനിമയിലെ എല്ലാ പ്രമുഖ നടന്മാരെയും ഒന്നിപ്പിച്ച് എടുത്ത ട്വന്‍ി 20 അതുവരെയുള്ള മലയാള സിനിമയുടെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി. 31.4 കോടിയായിരുന്നു സിനിമയുടെ ഗ്രോസ് കലക്ഷന്‍. ഇന്ന് ചിന്തിക്കുമ്പോള്‍ അത് നിസ്സാരമെന്ന് തോന്നാമെങ്കിലും, അന്ന്, 2008 ല്‍ അത് വലിയൊരു കലക്ഷന്‍ റിപ്പോര്‍ട്ടായിരുന്നു.സ്വയം വളരുന്നതിനൊപ്പം ദിലീപ് പലരെയും സഹായിച്ചിട്ടുണ്ട്. അച്ഛന്റെ പേരില്‍ നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ ദിലീപിന്റെ കൈ സഹായം സഹപ്രവര്‍ത്തകരിലേക്കും സാധാരണക്കാരിലേക്കും നീണ്ടു. പല പുതുമുഖ നടീ – നടന്മാര്‍ക്കും സംവിധായകര്‍ക്കും തന്റെ സിനിമകളിലൂടെ ദിലീപ് അവസരം നല്‍കി. മഞ്ജുവും കാവ്യയും നവ്യയും അടക്കം മലയാള സിനിമയില്‍ പലരുടെയും ആദ്യ നായകന്‍ ദിലീപാണ്. പതിനൊന്നോളം സിനിമകള്‍ ദിലീപ് നിര്‍മിച്ചു. മലര്‍വാടി ആട്‌സ് ക്ലബ്ബ് അടക്കം പല സിനിമകളും അതില്‍ പെടുന്നു. നിവിന്‍ പോളി, അജു വര്‍ഗ്ഗീസ് പോലുള്ളവര്‍ക്കും അവസരം കൊടുത്തത് ദിലീപാണെന്ന് സാരം.
എന്നാല്‍ വ്യക്തി ജീവിതത്തിലെ പല പ്രശ്‌നങ്ങളും ദിലീപിന്റെ കരിയറിനെ പല ഘട്ടങ്ങളിലും ബാധിച്ചിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ആയിരുന്നു മഞ്ജു വാര്യരുമായുള്ള പ്രണയവും ഒളിച്ചോട്ടവും വിവാഹവുമെല്ലാം. ആ ബന്ധം വേര്‍പിരിഞ്ഞപ്പോള്‍ തുടങ്ങിയതാണ് ദിലീപിനോട് ചിലര്‍ക്കുള്ള അതൃപ്തി. പിന്നീട് കാവ്യയെ വിവാഹം ചെയ്തപ്പോള്‍ ആ അതൃപ്തി ചിലരില്‍ കൂടി. പിന്നാലെ വന്ന നടിയെ ആക്രമിച്ച കേസും ദിലീപിന്റെ കരിയറില്‍ ബ്ലാക്ക് മാര്‍ക്ക് വീഴ്ത്തി. എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാന്‍ അനുഭവങ്ങള്‍ കൊണ്ട് ദിലീപ് പാകപ്പെട്ടിരുന്നു. അതിന് തെളിവാണ് ഇന്നും ആ ജനപ്രിയ നായകന്‍ എന്ന പേര് മറ്റൊരാളിലേക്ക് പോകാത്തതിന് കാരണം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *